August 25, 2010

നേത്രദാന കാമ്പയിന് തുടക്കം; ശരീരം പഠനാവശ്യത്തിന് നല്‍കുമെന്ന് മന്ത്രി ബേബി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന നേത്രദാന കാമ്പയിന്‍ 'ദര്‍ശനം' തിരുവോണ ദിനത്തില്‍ അഭിനയപ്രതിഭ കമലഹാസന്‍ ഉദ്ഘാടനം ചെയ്തു. നാഷനല്‍ സര്‍വീസ് സ്‌കീമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ കണ്ണുകള്‍ ദാനംചെയ്യാന്‍ മുന്നോട്ടുവരണമെന്ന് കമല്‍ഹാസന്‍ അഭ്യര്‍ഥിച്ചു. ഒരാള്‍ തന്റെ കണ്ണുകള്‍ ദാനംചെയ്താല്‍ രണ്ട് പേര്‍ക്ക് അത് കാഴ്ച നല്‍കും. സന്നദ്ധസംഘടനകളോടും ഫാന്‍സ് അസോസിയേഷനുകളോടും രക്തദാനത്തിനപ്പുറം കണ്ണുകള്‍ ദാനംചെയ്യാന്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിര്‍ത്തികള്‍ക്കപ്പുറം അന്തര്‍സംസ്ഥാന പദ്ധതിയായി ഇത് മാറണമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

താന്‍ കണ്ണുകള്‍ ദാനംചെയ്യാന്‍ നേരത്തെ തന്നെ സമ്മതപത്രം നല്‍കിയിട്ടുണ്ടെന്ന് അധ്യക്ഷതവഹിച്ച മന്ത്രി എം.എ. ബേബി പറഞ്ഞു. തന്റെ ശരീരം പഠനാവശ്യത്തിന് നല്‍കാനാണ് ആഗ്രഹം. അതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അദ്ദേഹം എന്‍.എസ്.എസിനോട് ആവശ്യപ്പെട്ടു. നേത്രദാനത്തിന് പുതിയ തലമുറയെ സജ്ജമാക്കുന്ന പഠന പദ്ധതിയായി 'ദര്‍ശനം' മാറണം. സ്‌കൂളുകളിലും കോളജുകളിലും കുട്ടികളില്‍ കാമ്പയിന്‍ നടത്തണം. ജില്ലാ-സംസ്ഥാന തലങ്ങളില്‍ കാമ്പയിന്റെ തുടര്‍ പ്രവര്‍ത്തനം നടക്കും.  മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ സി. ദിവാകരന്‍, പി.കെ. ശ്രീമതി, എം. വിജയകുമാര്‍, സ്വാതന്ത്ര്യസമര സേനാനി കെ.ഇ. മാമന്‍ എന്നിവരും പങ്കെടുത്തു. ശരീരം പഠനത്തിന് നല്‍കുന്നതിനുള്ള താല്‍പര്യം കെ.ഇ. മാമനും പ്രകടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലെ ജീവനക്കാരുടെ കണ്ണുകള്‍ ദാനംചെയ്യാനുള്ള സമ്മതപത്രം മന്ത്രി കമലഹാസനെ ഏല്‍പ്പിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാരടക്കം നിരവധി സംഘടനകളും വകുപ്പുകളും സമ്മതപത്രം സമര്‍പ്പിച്ചു. 



( മാധ്യമം )