July 23, 2010

ദാരിദ്ര്യമേ ഉലകം : വി എസ് സനോജിന്റെ ലേഖനം

''poverty is the worst form of violence''
mahatma gandhi 



ഇന്ത്യയിലെ പല ഗ്രാമങ്ങളിലേയും ദാരിദ്ര്യം ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേതിനേക്കാള്‍ കൂടുതലാണെന്ന വാര്‍ത്ത രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ഭരണാധികാരികള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ഒരു മുന്നറിയിപ്പാണ്. ആഗോള വികസന സങ്കല്‍പ്പങ്ങളും അതിന്റെ തുടര്‍ച്ചാ നടപടികളും ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്ന ഇന്ത്യയ്ക്കും 1990-കള്‍ക്ക് ശേഷം സ്വീകരിച്ച വികസന കാഴ്ച്ചപ്പാടുകള്‍ക്കും തത്വത്തില്‍ എതിരാണ് ഈ റിപ്പോര്‍ട്ടെന്ന് തന്നെ പറയേണ്ടിവരും. ഗ്രാമങ്ങളിലെ വികസനം പുറകോട്ടുപോകുകയും നഗരം വികസിച്ച് വീര്‍പ്പുമുട്ടുകയും ചെയ്യുന്ന സാഹചര്യമാണ് പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതെന്ന ഒരു വിഭാഗം സാമ്പത്തിക വിദഗ്ദ്ധരുടെ നിരീക്ഷണം ശരിവെക്കുന്നതാണ് യു.എന്‍.ഡി.പിയുടെ ഈ റിപ്പോര്‍ട്ട്. 

ബിഹാര്‍, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ദാരിദ്ര്യവും അരക്ഷിതാവസ്ഥകളും കൊണ്ട് വീര്‍പ്പുമുട്ടുന്ന കോംഗോ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളേക്കാള്‍ പുറകിലാണെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. യു.എന്‍.ഡി.പിയുടെ 2010-ലെ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇരുപതാമത് വാര്‍ഷിക റിപ്പോര്‍ട്ടിലേതാണ് ഈ വിവരങ്ങള്‍. ഐക്യരാഷ്ട്രസഭയ്ക്ക് വേണ്ടി ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ് (ഒ.പി.എച്ച്.ഐ) ആണ് സര്‍വെ നടത്തിയത്. എം.പി.ഐ അഥവാ ബഹുമുഖ ദാരിദ്ര്യസൂചിക (മള്‍ട്ടി ഡിമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ്) പ്രകാരം 55.4 ശതമാനമാണ് ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ തോത്. ശരാശരി ദാരിദ്യം 53.5 ശതമാനവും. 



അതായത് വിവിധ സാമൂഹ്യ ഘടകങ്ങളുടെ സൂചകമാക്കി ദാരിദ്ര്യത്തെ നിര്‍ണ്ണയിക്കുന്ന കണക്കാണിത്. കേരളമാണ് ദാരിദ്ര്യത്തിന്റെ തോത് ഏറ്റവും കുറവുള്ള ഇന്ത്യന്‍ സംസ്ഥാനമെന്നും സൂചികയില്‍ പറയുന്നു. ഗോവയിലും പഞ്ചാബിലുമാണ് കേരളം കഴിഞ്ഞാല്‍ ദാരിദ്ര്യം കുറവുള്ളത്. ഗോവയില്‍ 21 ഉം പഞ്ചാബില്‍ 26.2 ശതമാനവുമാണ് ദാരിദ്ര്യത്തിന്റെ തോത്. ഇന്ത്യയുടെ ആകെ ദാരിദ്ര്യതോത് 55 ശതമാനമാണെങ്കില്‍ കേരളത്തിലേത് 15.9 ശതമാനമാണ്. ബിഹാര്‍-81.4, ജാര്‍ഖണ്ഡ്-77, ഛത്തീസ്ഗഡ്-71.9, ഉത്തര്‍പ്രദേശ്-69.9, പശ്ചിമബംഗാള്‍-58.3, ഒറീസ-64, രാജസ്ഥാന്‍-64.2 എന്നിങ്ങനെയാണ് കണക്കുകള്‍. 10 സൂചകങ്ങള്‍ എടുത്താണ് സര്‍വെ നടത്തിയത്. വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം എന്നിവയാണ് ഇതിലെ മുഖ്യമാനകങ്ങളായി സ്വീകരിച്ചത്. 

കുടുംബങ്ങളുടെ പരിതസ്ഥിതി, കുട്ടികളുടെ മരണനിരക്ക്, പോഷകാഹാരനില, വീടുകളിലെ വൈദ്യുതീകരണം, ശുദ്ധജല ലഭ്യത, സ്വത്ത് വിവരം, ഉപയോഗിക്കുന്ന പാചക ഇന്ധനം, കുടിവെള്ളം, ശുചിത്വം, വീടിന്റെ നിര്‍മ്മാണരീതി (തറ നിര്‍മ്മിച്ചിരിക്കുന്നത് ഏത് രീതിയില്‍) തുടങ്ങിയ അവസ്ഥാ വിശേഷങ്ങളെയാണ് സംഘം പഠനവിധേയമാക്കിയത്. ഗ്രാമങ്ങളിലെ അവസ്ഥ നഗരങ്ങളിലേതുമായി താരതമ്യപഠനവും നടത്തി. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ദാരിദ്ര്യമുള്ള കുടുംബങ്ങള്‍ ജീവിക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശ് ആണെന്ന് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തം. 



രാജ്യത്തെ മൊത്തം ദാരിദ്ര്യത്തിന്റെ 21 ശതമാനവും ഉത്തര്‍പ്രദേശില്‍ ആണ്. രാജ്യത്തെ മൂന്നാമത്തെ ദരിദ്ര സംസ്ഥാനം പശ്ചിമബംഗാളും. ഇന്ത്യയിലെ വിവിധ ജാതി-വംശ-വിഭാഗങ്ങളുടെ ജീവിതനിലവാരവും പഠനവിധേയമാക്കിയിട്ടുണ്ട്. ഇതുപ്രകാരം മൊത്തം ജനസംഖ്യയിലെ പട്ടികവര്‍ഗക്കാരില്‍ 81.4 ശതമാനവും ദരിദ്ര്യരാണ്. 59.2 ശതമാനമാണ് ശരാരരി ദാരിദ്ര്യനിരക്ക്. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കണക്കും മധ്യപ്രദേശിലെ കണക്കും റിപ്പോര്‍ട്ടില്‍ പ്രത്യേകമായി എടുത്തുപറയുന്നുണ്ട്. 

ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളേക്കാള്‍ മുന്നിലാണ്. അതായത് ആഫ്രിക്കയിലെ 23 രാജ്യങ്ങളിലെ മൊത്തം കണക്കെടുത്താല്‍ ഇത് ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലെ ദാരിദ്ര്യത്തിന്റെ തോതിനേക്കാളും കുറവാണെന്ന് ചുരുക്കം. എന്നാല്‍ വിവരങ്ങള്‍ ശേഖരിക്കുന്ന കാര്യത്തില്‍ പല ആഫ്രിക്കന്‍ രാജ്യങ്ങളിലും സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഇന്ത്യയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ അത്രയധികവുമില്ല, ആഫ്രിക്കയെ അപേക്ഷിച്ച്. അതിനാല്‍ ഈ ശതമാനക്കണക്കുകളില്‍ നേരിയ വ്യത്യാസങ്ങള്‍ വരാമെന്നും സര്‍വെയില്‍ പറയുന്നു. 

ദരിദ്രരില്‍ തന്നെ 40 ശതമാനത്തോളം പേര്‍ കടുത്ത പോഷകാഹാരക്കുറവിനെയും നേരിടുന്നു. ബംഗ്ലാദേശില്‍ മൊത്തം ജനസംഖ്യയില്‍ 58 ശതമാനവും പാകിസ്താനില്‍ 51 ശതമാനവും പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. 1997 മുതല്‍ 2005 വരെയുള്ള കാലയളവാണ് റിപ്പോര്‍ട്ടിന്റെ പഠനത്തിനായി ഉപയോഗിച്ചിട്ടുള്ളത്. എത്യോപ്യയില്‍ 90 ശതമാനം ജനങ്ങളും ദരിദ്രരാണ്. ഇതില്‍ തന്നെ 39 ശതമാനം കടുത്ത ദാരിദ്ര്യം നേരിടുന്നു. 



ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് പ്രൊഫസര്‍ ജെയിംസ് ഫോസ്റ്റര്‍, ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോ. സബിന ആല്‍ക്കിരെ തുടങ്ങിയവരാണ് പഠനത്തിന് മുഖ്യ മേല്‍നോട്ടം വഹിച്ചത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അടിസ്ഥാന മേഖലകളുടെ വികസനത്തിന്റെ കാര്യത്തില്‍ വിഭവസമാഹരണത്തിലും സാമ്പത്തികാസൂത്രണത്തിലും വരുത്തേണ്ട മാറ്റം കൊണ്ടുമാത്രമേ ഈ അവസ്ഥ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളിലുണ്ട്. 

രാജ്യങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക വൈരുധ്യങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ സമ്മാനജേതാവുമായ അമര്‍ത്യസെന്നിന്റെ വാക്കുകള്‍ ആമുഖമായി ചേര്‍ത്താണ് റിപ്പോര്‍ട്ട് തുടങ്ങുന്നതുതന്നെ. റിപ്പോര്‍ട്ട് നല്‍കുന്നത് ലോകത്തെ ദാരിദ്ര്യം സംബന്ധിച്ചുള്ള വ്യക്തമായ ചിത്രമാണെന്ന് യു.എന്‍.ഡി.പി. വക്താവ് വില്യം ഓര്‍മെ സൂചിപ്പിക്കുന്നു. 

നെയ്‌റോബിയും ഡൊമിനിക്കന്‍ റിപ്പബ്ലിക്കും തമ്മില്‍ ദാരിദ്ര്യനിരക്കില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലെങ്കിലും കെനിയയിലെ വടക്കുകിഴക്കന്‍ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യവും ശക്തമാണ്. ആഭ്യന്തര സംഘര്‍ഷങ്ങള്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കയ്യേറ്റങ്ങള്‍ എന്നിവയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകജനസംഖ്യയുടെ 78 ശതമാനം ജനങ്ങളെ പഠനത്തിനായി തിരഞ്ഞെടുത്ത് 104 രാജ്യങ്ങളെയാണ് ഇവര്‍ പഠനവിധേയമാക്കിയത്. ഇതില്‍ തന്നെ 50 രാജ്യങ്ങളില്‍ വിശദമായ പഠനം നടത്തി. ഏകദേശം 500 കോടി ജനങ്ങളെ സര്‍വെയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി. 

ഓരോ കുടുംബത്തിന്റേയും മൊത്തം വരുമാനത്തെ പ്രത്യേകമായി കണക്കിലെടുത്ത് പഠിക്കുമ്പോള്‍ (ഗാര്‍ഹിക വരുമാനം) പല രാജ്യങ്ങളിലും ഇത്തരം വരുമാനങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത് തുര്‍ക്കി, പാകിസ്താന്‍, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളില്‍ ഇത്തരം ആദായത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ താന്‍സാനിയ, നിക്വരാഗോ, ഉസ്‌ബെക്കിസ്താന്‍, വിയറ്റ്‌നാം, ചൈന എന്നിവിടങ്ങളില്‍ ഈ താഴ്ച്ചയെ പരിഹരിച്ചുവരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ലോകത്തെ ദാരിദ്ര്യത്തിന്റെ അവസ്ഥാഭേദങ്ങളുടെ ഒരു വ്യാഖ്യാനമോ പഠനമോ മാത്രമായി ഈ റിപ്പോര്‍ട്ടിനെ വിലയിരുത്തുന്നവരുണ്ടാകാം. ലഭ്യമായ ഡാറ്റകളുടെ (വിവരങ്ങള്‍) അടിസ്ഥാനത്തില്‍ മാത്രം നടത്തിയ പഠനമായും പല ആഫ്രിക്കന്‍ രാജ്യങ്ങളിലും വിവരങ്ങള്‍ ലഭിക്കാനുള്ള സാങ്കേതിക തടസ്സങ്ങളും ലഭ്യമായ വിവരങ്ങള്‍ തന്നെ സത്യസന്ധമായ വിവരങ്ങളോ എന്നതും സര്‍വെയുടെ കൃത്യമായ ഫലത്തെ വിമര്‍ശന വിധേയനാക്കാന്‍ ഉതകുന്നതാണ്. 

പക്ഷേ ഒരു കാര്യം വസ്തുതാപരമായി സത്യമാണെന്നുതന്നെ പറയേണ്ടിവരും. ആഗോളവല്‍ക്കരണത്തിന് ശേഷം ആഫ്രിക്കന്‍-തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ നഗര-ഗ്രാമ സാഹചര്യങ്ങളില്‍ വന്നുചേര്‍ന്നിട്ടുള്ള സാമ്പത്തിക അസ്ഥിരതയും സാമൂഹ്യപ്രശ്‌നങ്ങളുമാണത്. ഇന്ത്യയിലെ അല്ലെങ്കില്‍ ഇന്ത്യക്കാരായ കോടീശ്വരന്‍മാരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കും വാര്‍ത്തകള്‍ക്കുമിടെയാണ് ദാരിദ്ര്യത്തെ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തിറങ്ങുന്നത്. ഇന്ത്യന്‍ കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ 2008-09 ല്‍ ഉള്ളതിനേക്കാള്‍ ഏതാണ്ട് പകുതിയോളം വര്‍ധനവ് 2010 ല്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭ്യമാകുന്ന വിവരം. 

യൂറോപ്യന്‍ കോടീശ്വരന്‍മാരുടെ എണ്ണവുമായി താരതമ്യം ചെയ്തതാണ് ഫിനാന്‍ഷ്യല്‍ ടൈംസ് പുറത്തുവിട്ട ഈ കണക്ക്. ക്യാപ് ജെമിനിയും മെറിള്‍ ലിഞ്ച് വെല്‍ത്ത് മാനേജ്‌മെന്റും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ വിവരമാണിത്. അതായത് ആഗോളതലത്തില്‍ 17.4 ശതമാനമാണ് കോടീശ്വരന്‍മാരുടെ എണ്ണത്തിലുള്ള വര്‍ധന. 

2007-08 ല്‍ ഇത് 14.6 ശതമാനമായിരുന്നു. ഓരോ മേഖലയില്‍ പ്രത്യേകമായെടുത്തതിന്റെ കണക്കിലാണ് ഇന്ത്യന്‍ കോടീശ്വരന്‍മാരില്‍ 50 ശതമാനത്തിന്റെ വര്‍ധനയുണ്ടെന്ന് പറയുന്നത്. ഹോങ്‌കോങില്‍ ഇത് 104.4 ശതമാനമാണ്. ഇതിനര്‍ത്ഥം പാവപ്പെട്ടവന്‍ കൂടുതല്‍ ദരിദ്രനാവുകയും പണക്കാരന്‍ കൂടുതല്‍ സമ്പന്നനാകുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥ രൂക്ഷമാകുന്നു എന്നതാണ്. ഇത്തരത്തില്‍ നഗര-ഗ്രാമ അന്തരങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പരിച്ഛേദമായി തന്നെ യു.എന്‍.ഡി.പിയുടെ ഹ്യൂമന്‍ പോവര്‍ട്ടി ഡെവലപ്‌മെന്റ് ഇന്‍ഡക്‌സിന്റെ ഈ ഇരുപതാം വാര്‍ഷിക പതിപ്പിനെ കാണേണ്ടിവരും എന്ന കാര്യത്തില്‍ സംശയമില്ല.